Thursday, May 25, 2017

ഒരപകടത്തിന്‍റെ മധുരസ്മരണ...

ഞാന്‍ വണ്ടി ഒരു ഭാഗത്ത് പാര്‍ക്ക് ചെയ്ത് വറതപ്പനെ കാത്ത് നിന്നു. എന്നും വൈകീട്ടൊരു കറക്കം പതിവുള്ളതാണ്. വറതപ്പനാണ് സ്ഥിരമായിട്ട് കൂട്ടിനുണ്ടാവുക. കൂടണയുന്നവര്‍ക്കിടയിലൂടെ ഉള്ള യാത്ര, സായാഹ്ന സവാരിയുടെ രസമൊന്ന് വേറെ തന്നെയാണ്.

വറതപ്പനെത്തുമ്പോള്‍ അഞ്ചരയായിരുന്നു.

‘എന്തെടാ വൈക്യേ..’

‘അപ്പന്‍ അങ്ങാടീന്നിപ്പം വന്നേള്ളു...’

വറതപ്പന്‍റപ്പന് ഒരു ചെറിയ കടയുണ്ട്. അപ്പനങ്ങാടീപോവുമ്പോ കടയുടെ ഉത്തരവാദിത്വം വറതപ്പനാണ്. കടയെന്ന് പറയാന്‍ മാത്രമൊന്നുമില്ല. വീടിനോട് ചേര്‍ന്ന് ഇറക്കിക്കെട്ടിയ ചായ്പ്പില്‍ ബീഡി, തിപ്പെട്ടി, മുറുക്കാന്‍ തുടങ്ങി... ലൊട്ടുലൊടുക്കു സാധനങ്ങള്‍ വെച്ചൊരു തട്ടിക്കൂട്ട്. പിന്നെ, ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള വീടുകളുടെ അടുക്കളഭാഗത്ത് നിന്നും ശേഖരിക്കുന്ന പരമാവധി പിഴിയലെല്ലാം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പുളിങ്ങയുടെ ചണ്ടി കുടഞ്ഞെടുത്ത്, അതിലെ കുരു വറുത്തെടുത്ത് ഞങ്ങള്‍ക്കു തന്നെ വില്‍ക്കുന്നൊരു റീസൈക്കിളിംഗ് സിസ്റ്റം കൂടെയുണ്ടിവിടെ.


അവന്‍റപ്പന് ഇതിന്‍റെ വല്ല കാര്യോം ഉണ്ടോന്ന് ചോദിച്ചാ... ഇല്ല! വറാതപ്പന്‍റപ്പനപ്പാപ്പാന്‍റെ കാലം മുതലുള്ള കുടുംബ ബിസിനസ്സായ തേങ്ങാവെട്ട് തകൃതിയായി ഇപ്പോഴും നടക്കുന്നുണ്ട്. പിന്നെ ഇതൊരു സൈഡ്ബിസിനസ്സ്... സ്വന്തമായി കാശുണ്ടാക്കി രണ്ട് കാലില്‍ നിന്നൊന്ന് മിനുങ്ങി നാല് കാലില്‍ വരാനുള്ള ഒരു അഡ്ജസ്റ്റ്മെന്‍റ്... അത്രേയുള്ളൂ.

‘...ഇന്ന് നീയോടിച്ചോ’ ഞാന്‍ പറഞ്ഞു. ചിലപ്പോഴങ്ങിനെയാണ്... വണ്ടി വറതപ്പനെകൊണ്ടോടിപ്പിക്കും. അവന്‍റെ ഡ്രൈവിംഗ് കാണാന്‍ ഒരു പ്രത്യേക രസമാണ്. വളവുകളൊക്കെ വീശിയൊടിക്കുന്നത് തന്നെ ഒരു സൂപ്പര്‍ സ്റ്റൈലിലാണ്.

ലോറി കയറിയിറങ്ങിയ കുണ്ടും ചെളിയും ഓലയിട്ട് നികത്തിയ വഴിയിലൂടെ, ഇത് പൊതുവഴിയല്ല എന്ന ബോര്‍ഡും കടന്ന് പഞ്ചായത്ത് റോഡിലേക്കിറങ്ങിയപ്പോള്‍ വറതപ്പന്‍ വണ്ടിയുടെ സ്പീഡ് കൂട്ടി. വൈക്കോലും സൈക്കിളില്‍ വെച്ച് വന്നിരുന്ന കമ്മുട്ടിക്കാടെ മുന്നിലേക്കൊന്ന് വണ്ടി വെട്ടിച്ച് പേടിപ്പിക്കാന്‍ വറതപ്പന്‍ മറന്നില്ല. കമ്മുട്ടിക്കാടെ വെപ്രാളം കണ്ട ഞങ്ങള്‍ ചിരിച്ചു.

മാത്തപ്പേട്ടന്‍റെ പറമ്പീന്ന് വെള്ളം പൊട്ടിയൊലിച്ച് ആകെ കൊളമായിക്കിടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ വറതപ്പന്‍ വണ്ടിയുടെ സ്പീഡൊന്ന് കുറച്ചു. ലോറിയോടിക്കുന്ന കുമാരേട്ടന്‍ വരെ സ്പീഡ് കുറയ്ക്കുന്ന സ്ഥലമാണത്.

‘ഡാ... വറതപ്പാ, നേരം വൈകി... വേഗം വിട്ടോ...’ ഞാന്‍ പ്രോത്സാഹിപ്പിച്ചു.

നല്ല സ്പീഡിലായിരുന്ന ഞങ്ങള്‍ പള്ളിസ്കൂളിന്‍റെ അവിടേക്കുള്ള ഇടവഴി തിരിയുന്ന ഭാഗത്തെത്തിയതും, അത് സംഭവിച്ചു. ലാസറേട്ടന്‍റെ, എട്ടൊന്‍പത് തവണ ചവിട്ടിച്ചിട്ടും ചെനപ്പിടിക്കാത്ത മച്ചിപ്പയ്യ് ഇടവഴീന്ന് റോഡിലേക്ക് ചാടിയതും വറതപ്പന്‍ ‘സഡന്‍ ബ്രേക്കി’ട്ടതും ഒരുമിച്ചായിരുന്നു!

എന്‍റെ തല വറതപ്പന്‍റെ തലയില്‍ ചെന്നിടിച്ചു...

ഞങ്ങള്‍ രണ്ട് സൈഡിലേക്കായ് തെറിച്ചു വീണു...

ഭാഗ്യം എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ, റോഡ് നന്നാക്കാന്‍ വേണ്ടി നാല് കൊല്ലം മുന്‍പ് അടിച്ചിട്ടിരിക്കുന്ന കരിങ്കല്‍ കക്ഷണങ്ങളില്‍ തട്ടി വറതപ്പന്‍റെ നെറ്റി പൊട്ടി. ചോര കുടുകുടാന്നൊഴുകുന്നു, ആളുകള്‍ ചുറ്റും കൂടി. വറതപ്പനെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.

അപ്പോഴേക്കും, എവിടേയോ പോയി മടങ്ങുകയായിരുന്ന എന്‍റുപ്പയും അവിടെയെത്തി... പിന്നത്തെ പൂരം പറയാനുണ്ടോ...!

** ** ** ** ** ** ** ** ** ** **

നിസ്ക്കാരപ്പായയിലിരിക്കുന്ന ഉമ്മാടെ മടിയില്‍ തലവെച്ച് കിടന്ന് ഞാന്‍ വിതുമ്പി. സങ്കടം അടക്കാന്‍ പറ്റുന്നില്ല. തുടയില്‍ വിരല്‍വണ്ണത്തില്‍ കിടക്കുന്ന ചുവന്ന പാടില്‍ തൊടുമ്പോ, സങ്കടം പിന്നേം കൂടുന്നു.

ഞാന്‍ ഏങ്ങിയേങ്ങി... ഉമ്മാട് പറഞ്ഞു

‘ഉപ്പ, സ്റ്റിയറിങ്ങൂരീട്ടാ അടിച്ചതുമ്മാ...‘

ഉമ്മ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു...

‘സാരെല്ല... ഇനിങ്ങനെ വള്ളി കൂട്ടി കെട്ട്യെ വണ്ട്യോടിച്ച് കളിയൊന്നും വേണ്ട...’




Published: 30-08-2006 | 11:20 am